കുവൈറ്റ് ദുരന്തം; ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു, നാലുപേരുടെ സംസ്കാരം ഇന്ന്

കുവൈറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. നിലവിൽ അഞ്ച് ആശുപത്രികളിലായി ആകെ 31 പേരാണ് ചികിൽസയിലുള്ളത്. ഇതില്‍ 14 മലയാളികൾ ഉൾപ്പെടെ 25 പേരും ഇന്ത്യക്കാരാണ്.

ചികില്‍സയില്‍ കഴിയുന്നവര്‍ കുടുംബവുമായി സംസാരിച്ചുവെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരന്തമുണ്ടായ സാഹചര്യത്തിൽ സഹായങ്ങളും വിവരങ്ങളുമെത്തിക്കാൻ എംബസി ഒരുക്കിയ ഹെല്‍പ് ലൈൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.

അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.

കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരം ഇന്ന് നടക്കും. ദുരന്തത്തില്‍ മരിച്ച 12 പേര്‍ക്കാണ് ഇന്നലെ ജന്മനാട് വിട നല്‍കിയത്.