നടിയുടെ അമ്മയെവരെ കയറി പിടിക്കാന്‍ ശ്രമിച്ച മുകേഷ്; ജാമ്യമില്ലാ വകുപ്പ് ചുമത്തിയ രഞ്ജിത്ത്; തരംതാഴ്ത്തിയ ശശി; ആരോപണങ്ങളില്‍ വെന്തുനീറി നേതാക്കള്‍; പ്രതിരോധം തീര്‍ക്കാനാകാതെ സിപിഎം

പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ നടക്കുന്നതിനിടെ നേതാക്കള്‍ തുടര്‍ച്ചയായി സ്ത്രീ പീഡന ആരോപണങ്ങളിലും വാര്‍ത്തകളിലും നിറയുന്നതില്‍ വെട്ടിലായി സിപിഎം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനുപിന്നാലെ പാര്‍ട്ടി എംഎല്‍എയായ മുകേഷിനുനേരേയും അക്കാദമി ചെയര്‍മാനായ രഞ്ജിത്തിന് നേരയെും ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടെയില്‍ കെടിഡിസി ചെയര്‍മാന്‍ പി.കെ. ശശിയെ പാര്‍ട്ടിയുടെ എല്ലാസ്ഥാനങ്ങളില്‍നിന്നും മാറ്റിനിര്‍ത്തണമെന്ന് പാലാക്കാട് ജില്ലാ കമ്മറ്റിയും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ആരോപണങ്ങളില്‍ കുടുങ്ങുന്നതില്‍ പ്രവര്‍ത്തകരും വലിയ പ്രതിഷേധത്തിലാണ്. നേരത്തെ ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്, അതിനുശേഷമാണ് വെളിപ്പെടുത്തലുകളുടെ പരമ്പരയുണ്ടായത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നു. പിന്നാലെ മുകേഷ് ആരോപണം നേരിടുകയുമാണ്. ഇതോടെ ഒരുനിലപാടും പരസ്യമാക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് സി.പി.എം.

തിരുത്തല്‍ നടപടികളുടെ ഘട്ടത്തിലാണ് പാര്‍ട്ടി. ജനവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും. ഈ രണ്ടുനടപടികളും വിലയിരുത്തുന്നതിനും സമ്മേളനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും 31-ന് സംസ്ഥാന സമിതിയോഗം നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം ശക്തമാണ്. രഞ്ജിത്തിനെതിരേ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും വനിതാമന്ത്രിമാരും നിലപാടെടുത്തു. സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തനിക്കുനേരേയുള്ള ആരോപണമെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്. ഇത് പാര്‍ട്ടി ഏറ്റുപിടിച്ചില്ല. പാര്‍ട്ടി മുഖപത്രം ഈ വാദം വാര്‍ത്തയായിപ്പോലും നല്‍കിയതുമില്ല. മുകേഷിനെയും പരസ്യമായി ന്യായീകരിക്കുന്ന നിലപാട് വേണ്ടതില്ലെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ.

അതേസമയം ബംഗാളി നടിയുടെ ലൈഗിക അതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഉടന്‍ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗവും ഇന്ന് ചേരും.

എറണാകുളം നോര്‍ത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.

സംഘടനാ നടപടിയിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. പികെ ശശിയെ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യം സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തിട്ടില്ല. സമ്മേളനം നിശ്ചയിച്ചാല്‍ സംഘടനാനടപടി പാടില്ലെന്നാണ് സിപിഎമ്മിലെ വ്യവസ്ഥ.

കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കില്ലെന്ന് പാര്‍ട്ടി നടപടി നേരിടുന്ന സിപിഎം നേതാവ് പികെ ശശി വ്യക്തമാക്കിയിട്ടുണ്ട്. കല്‍പിത കഥകളാണ് പ്രചരിക്കുന്നത്. അതേസമയം നേരത്തെയും നടപടി നേരിട്ട് കരുത്തോടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ആളാണ് പി.കെ.ശശിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ പ്രതികരിച്ചു.

അതേസമയം, ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷ സംഘടനകള്‍ തയാറായിട്ടുണ്ട്. ഇരയ്‌ക്കൊപ്പമെന്ന വാദം സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി എംഎല്‍എക്കെതിരെ ആരോപണം വന്നപ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സര്‍ക്കാര്‍ നയം സ്ത്രീപക്ഷമാണെന്നാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണമെന്നിരിക്കെ എംഎല്‍എക്കെതിരായ ആരോപണത്തില്‍ തത്ക്കാലം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. മുന്‍കാലങ്ങളില്‍ ലൈംഗികാരോപണങ്ങള്‍ നേരിട്ട പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നതും പാര്‍ട്ടി കാരണമായി കണക്കാക്കുന്നുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ നീക്കിയേക്കുമെന്നാണ് സൂചന.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചര്‍ച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.

പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ സന്ധ്യയും ഇന്ന് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തി. മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി. വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്നും കയറി പിടിക്കാന്‍ ശ്രമിച്ച മുകേഷിനെ അവര്‍ അപ്പോള്‍ തന്നെ ചീത്ത പറഞ്ഞ് ഇറക്കിവിട്ടുവെന്നും സന്ധ്യ പറഞ്ഞു. ഈ നടി പിന്നീട് സിനിമാ മേഖല ഉപേക്ഷിച്ചെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ