കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്കായി പാര്‍ട്ടിക്ക് കത്ത്; സി.ബി.ഐ അന്വേഷണം വേണ്ട; ഹര്‍ജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമനങ്ങള്‍ക്കായി പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതാണെന്നും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹരജിക്കാരന്റെ പക്കലില്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ടാണ് ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. കത്ത് താന്‍ എഴുതിയതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍.