ലോഫ്‌ളോര്‍ ബസുകളെ കെ.യു.ആര്‍.ടി.സി 'കൊന്നു'; കൊച്ചിയില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത് 50 ബസുകള്‍; കോടികളുടെ മുതല്‍ കാടുകയറുന്നു

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ കെ.യു.ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍ ബസുകള്‍ വെയിലും മഴയുമേറ്റ് നശിക്കുന്നു. കൊച്ചിയിലെ ആസ്ഥാനമന്ദിരത്തില്‍ അറ്റകുറ്റപണിക്കായി കയറ്റിയിരിക്കുന്ന അമ്പതില്‍ അധികം ബസുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ കെ.എസ്.ആര്‍.ടി.സി നട്ടംതിരിയുമ്പോഴാണ് അനുബന്ധ സ്ഥാപനത്തിലെ ഈ കെടുകാര്യസ്ഥതയും സ്വയം നശീകരണവും.

ഒരുകോടിയോളം വിലവരുന്ന അമ്പത് വോള്‍വോ ലോഫ്‌ളോര്‍ ബസുകള്‍ വെയിലും മഴയുമേറ്റ് നശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പൊട്ടിയ ചില്ല് മാറ്റുന്നത് മുതല്‍ എന്‍ജിന്‍ പണിവരെ ചെയ്യാനായി കയറ്റിയിട്ടിരിക്കുകയാണിതെല്ലാം. അതും ആസ്ഥാനത്തെ പറമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബസുകള്‍ പലതും കാടുകള്‍ കയറി തുടങ്ങിയിട്ടും അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല.

Read more

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ലോഫ്‌ളോര്‍ ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവ് വഹിക്കേണ്ടത് കെ.യു.ആര്‍.ടി.സിയാണ്. ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയതോടെ അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന് വാഹന നിര്‍മ്മാതാക്കള്‍ ചുമതലപ്പെടുത്തിയ ഡീലര്‍ പറയുന്നത്. ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പെ കോര്‍പ്പറേഷനെ അറിയിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇന്നുവരെ ഒരു രൂപ പോലും കെയുആര്‍ടിസി നല്‍കിയിട്ടില്ല. കെ.എസ്.ആര്‍.ടി.സിക്ക് സ്‌പെയര്‍ പാട്‌സ് വാങ്ങാന്‍ പോലും പണമില്ലാത്ത സാഹചര്യത്തില്‍ കെ,യു.ആര്‍.ടി.സിയ്ക്ക് പണം നീക്കിവയ്ക്കാനില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. അറ്റകുറ്റപണിക്കായി ആസ്ഥാനത്ത് എത്തിച്ചിരിക്കുന്ന എല്ലാ ബസുകളും ലാഭത്തില്‍ ഓടിയിരുന്നതാണ്.