ഗവര്‍ണര്‍ നടത്തുന്നത് സംഘപരിവാര്‍ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതി; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എം സ്വരാജ്

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ചാന്‍സിലര്‍ പദവിയുള്ള ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. സംഘപരിവാര്‍ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ആരിഫ് മുഹമ്മദ്ഖാന്‍ നടപ്പിലാക്കുന്നത്.

കേരളത്തെ തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഇത്തരം പ്രതിലോമപ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനുള്ള ജനകീയസമരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്നുവരും. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ എന്ന പദവി ഭരണഘടനവഴി ഗവര്‍ണറില്‍ നിക്ഷിപ്തമായിട്ടുള്ള കടമയല്ല.

Read more

ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി കേരളം കനിഞ്ഞു നല്‍കിയ സൗമനസ്യമാണ്. നല്‍കിയ പദവി സ്വീകരിച്ച് കേരളത്തെ തന്നെ തകര്‍ക്കാനായി നില്ക്കുകയാണ് ഗവര്‍ണര്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച പുരോഗതിയുടെ കാരണങ്ങള്‍ക്ക് പിന്‍ബലമായി പ്രവര്‍ത്തിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയാണെന്നും എം സ്വരാജ് പറഞ്ഞു.