മണപ്പുറം ഫിനാന്‍സിന്റെ ജപ്തിയില്‍ പെരുവഴിയി അമ്മയും മക്കളും; സഹായം വാഗ്ദാനം ചെയ്ത് വിഡി സതീശന്‍

മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തതിന് പിന്നാലെ വീട് ജപ്തിയെ തുടര്‍ന്ന് പെരുവഴിയിലായ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയും രണ്ട് മക്കളുമാണ് ജപ്തിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട് പെരുവഴിയിലായത്.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വിഡി സതീശന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കാനാണ് കുടുംബം 2019ല്‍ മണപ്പുറം ഫിനാന്‍സില്‍ നിന്ന് നാല് ലക്ഷം വായ്പയെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് സന്ധ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇതിന്റെ തിരിച്ചടവ് മുടങ്ങി.

സന്ധ്യ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. അതിനാല്‍ കുടുംബത്തിന് വീടിനുള്ളില്‍ നിന്ന് സാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വീട്ടിനുള്ളിലെ സാധനങ്ങള്‍ എടുക്കാന്‍ അനുവദിക്കാമെന്ന് മണപ്പുറം ഫിനാന്‍സ് ലീഗല്‍ ഓഫീസര്‍ അറിയിച്ചു. നിയമപരമായി അത് ചെയ്തു നല്‍കാമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്.