പാലായും കോട്ടയവും കണ്ട് ആരും വരേണ്ട; കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഉന്നമിട്ട് മാണി സി കാപ്പന്‍; പ്രതികരിച്ച് പ്രതിപക്ഷ നേതാവും

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫിലേക്ക് വന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാല എംഎല്‍എ മാണി സി കാപ്പന്‍. ആരെങ്കിലും യുഡിഎഫില്‍ വന്നാല്‍ മുന്നണിക്കു പ്രയോജമുണ്ടാകണമെന്നും ഒരു പ്രയോജനവുമില്ലാത്തവര്‍ മുന്നണിയിലേക്കു വരണ്ടേ കാര്യമില്ലെന്നും കാപ്പന്‍ പറഞ്ഞു.

ആരു വന്നാലും പാലായും കടുത്തുരുത്തിയും കോട്ടയം ലോക്‌സഭാ മണ്ഡലവും വിട്ടുതരില്ലെന്ന് കാപ്പന്‍ പറഞ്ഞു. പാലായില്‍ തോമസ് ചാഴികാടന്റെ ദയനീയ പരാജയം കേരള കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ കൊണ്ടുവരാന്‍ ആലോചിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സതീശന്‍ പ്രതികരിച്ചു.

ഇതിന് കെപിസിസിയുടെയും ഹൈക്കമാന്‍ഡിനെയും അനുവാദം വേണം. അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ എത്തിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. എന്നാല്‍ വാതില്‍ താന്‍ ഒറ്റയ്ക്ക് തുറക്കില്ല. ഇക്കാര്യത്തില്‍ യുഡിഎഫാണ് തീരുമാനം എടുക്കേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.