കേന്ദ്രമന്ത്രിയാകാന്‍ രാജ്യസഭ സീറ്റു വേണം; റോഷി പാര്‍ട്ടി പിടിക്കാതിരിക്കാന്‍ പദവിവേണം; സിപിഎമ്മിന് മുന്നില്‍ മാണി കോണ്‍ഗ്രസ്; അതിജീവനം തേടി ജോസ്

രാജ്യസഭാ സീറ്റില്‍ വിട്ടു വീഴച്ചവേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. രാജ്യസഭാ സീറ്റിനു പകരം സിപിഎം വച്ചുനീട്ടിയ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കേണ്ടന്നും പാര്‍ട്ടി തീരുമാനിച്ചു. കേരളത്തില്‍നിന്ന് ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളും നിലവില്‍ എല്‍ഡിഎഫിന്റേതാണെങ്കിലും അംഗബലം കൊണ്ട് രണ്ടു സീറ്റില്‍മാത്രമേ ജയിക്കാന്‍ കഴിയൂ.

അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് സീറ്റ് നല്‍കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഒഴിവ് വരുന്ന ഒരു സീറ്റ് സിപിഐയ്ക്കും മറ്റേ സീറ്റ് സിപിഎമ്മും എടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ ജോസ് കെ മാണിക്ക് പദവികള്‍ ഒന്നും ഇല്ലാതാവും. പദവികള്‍ ഇല്ലാതായാല്‍ പാര്‍ട്ടി കൈവിട്ടു പോകുമെന്ന ഭയവും ജോസിനുണ്ട്. നിലവില്‍ ജോസ് കെ മാണിയേക്കാന്‍ പാര്‍ട്ടിയില്‍ സ്വാധീനമുള്ളത് മന്ത്രിയും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിനാണ്.

അതിനാല്‍, എന്തു സമ്മര്‍ദം ചെലുത്തിയും രാജ്യസഭാ സീറ്റ് തിരിച്ച് പിടിക്കാനാണ് ജോസ് കെ മാണി ശ്രമിക്കുന്നത്. 2027ല്‍ ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്നു പറയുന്നതും മാണിഗ്രൂപ്പ് വിശ്വസിക്കുന്നില്ല. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുമെന്നും അന്നത്തെ സാഹചര്യം ഇപ്പോള്‍ മുന്‍കൂട്ടി പറയാനാകില്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

കേന്ദ്രത്തില്‍ എന്‍ഡിഎ. വീണ്ടും അധികാരത്തിലെത്തില്ലെന്നു മാണിഗ്രൂപ്പ് വിലയിരുത്തുന്നു. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ജോസ് കെ. മാണിക്കു മന്ത്രിസഭയില്‍ അംഗമാകാനാകും. അതാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്തുവേണം എന്നതിനെക്കുറിച്ചും മാണിഗ്രൂപ്പില്‍ ആലോചന ശക്തമായിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ തുടരുന്നതില്‍ പാര്‍ട്ടിയില്‍ ചിലര്‍ക്കു വിയോജിപ്പുണ്ട്. രാജ്യസഭാ സീറ്റ് കൂടി നഷ്ടപ്പെട്ടാല്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടിയാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മാണിഗ്രൂപ്പിനെ മടക്കിക്കൊണ്ടുവരാനുള്ള ശക്തമായ പരിശ്രമത്തിലാണ് യു.ഡി.എഫ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തു തിരിച്ചടിയുണ്ടായാല്‍ ജോസ് കെ. മാണി തിരുവരുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.