ചെങ്ങന്നൂരില്‍ ചെങ്കൊടിയേന്താനില്ലെന്ന് മഞ്ജു വാര്യര്‍;'സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ല'

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണം തള്ളി നടി മഞ്ജു വാര്യര്‍. . “അങ്ങനെയൊരു ആലോചനയില്ല. ഇതു സംബന്ധിച്ച് ആരും എന്നോടു ചര്‍ച്ച ചെയ്തിട്ടുമില്ല. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തെക്കുറിച്ച് എനിക്കറിയില്ലന്ന് മാന്നാറില്‍ ഒരു ചടങ്ങിനെത്തിയപ്പോള്‍ മഞ്ജു പറഞ്ഞു. നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തതള്ളി സിപിഐഎം ജില്ല നേതൃത്വം രംഗത്തു വന്നിരുന്നു. പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയമാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചരണം നടന്നിരുന്നു. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. സ

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നടന്ന ചര്‍ച്ചകളിലാണ് നടി മഞ്ജുവാര്യരുടെ പേരും ഇടംപിടിച്ചതായി നവമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തെ പാടെ തള്ളി വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സിപിഐഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു സജി ചെറിയാന്‍ വ്യക്തമാക്കി.