വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു; മനാഫിനെ തള്ളിപ്പറഞ്ഞ് അര്‍ജുന്റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന്റെ കുടുംബം. കോഴിക്കോട്ടെ വീട്ടില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് കുടുംബം ആരോപിച്ചു.

അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞുപരത്തുന്നതായി കുടുംബം പ്രതികരിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന്റെ അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു.

ചിലര്‍ സംഭവത്തെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു. ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. കുടുംബത്തിന്റെ വൈകാരികതയെ ചിലര്‍ ചൂഷണം ചെയ്യുന്നു. ഇനിയും അത് തുടരരുതെന്നാണ് പറയുന്നത്. തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കും. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. കുടുംബത്തിനായി പല കോണുകളില്‍ നിന്നും പണം പിരിക്കുന്നു.

ഇത് കുടുംബം അറിഞ്ഞിട്ടില്ലെന്നും തങ്ങള്‍ക്ക് ആ പണം ആവശ്യമില്ലെന്നും കുടുംബം പ്രതികരിച്ചു. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഇതിന്റെ പിന്നില്‍ മനാഫ് ആണെന്നും കുടുംബം ആരോപിച്ചു. അര്‍ജുന്‍ നഷ്ടപ്പെട്ടത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ തെണ്ടേണ്ട ആവശ്യമില്ലെന്നും ജിതിന്‍ അറിയിച്ചു.