അപരിചിതരെ പരിചയപ്പെട്ട് സയനൈഡ് ജ്യൂസ് നൽകും, കൊലപാതകത്തിന് ശേഷം മോഷണം; നാടിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് അറസ്റ്റിൽ

ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലേഴ്സായ സ്ത്രീകൾ അറസ്റ്റിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും പതിവാക്കിയ മൂന്ന് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തി സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമാണ് ഇവരുടെ രീതി. മൂന്ന് സ്ത്രീകളടക്കം നാല് പേരെയാണ് ഇവർ കൊലപ്പെടുത്തിയത്.

മുനാഗപ്പ രജനി (40), മഡിയാല വെങ്കിടേശ്വരി (32), ഗുൽറ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇതിൽ മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അം​ഗം. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പൊലീസ് വെളിപ്പെടുത്തി.

ഇവരുടെ പക്കൽ നിന്ന് സയനൈഡും മറ്റ് തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് സയനൈഡ് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതികൾ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പൊലീസ് അറിയിച്ചു.