എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിന് ഇരയായി ആത്മഹത്യാ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിറിന്റെ മരണ ശേഷം പ്രചരിച്ച അധിക്ഷേപ വീഡിയോ പങ്കുവെച്ച് അമ്മ റജ്‌നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘പൂപ്പി ഹെഡ്’ എന്ന് വിളികേട്ടതിന് ശേഷം 26-ാം നിലയിൽ നിന്ന് ചാടുന്ന മിഹിർ’ എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോയാണ് റജ്‌ന പങ്കുവെച്ചിട്ടുള്ളത്.
View this post on Instagram
‘എന്റെ മക്‌നറെ മരണവുമായി ബന്ധപ്പെട്ട് ഇത്തരം അടിക്കുറിപ്പുകളോടെ ഇതൊക്കെ പടച്ചു വിടുന്നവരുടെ മനസ് എത്ര മാത്രം ക്രൂരമായിരിക്കും. മനുഷ്യത്വ രഹിതമായിരിക്കും’ എന്ന റജ്‌ന ചോദിക്കുന്നു. കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? സ്നേഹം, കരുണ, ദയ, മനുഷ്യത്സം എന്നിവയൊക്കെ തീർത്തും അന്യമായ ഒരു തലമുറയാണോ ഇത്. അവർക്കിടയിൽ ഇനി ജീവിക്കേണ്ടതില്ല എന്ന് എൻ്റെ മകൻ എടുത്ത തീരുമാനം സ്വാഭാവികം മാത്രമെന്ന് തോന്നിപോകുന്നു എന്നും അവർ പോസ്റ്റിൽ കുറിക്കുന്നു. മാത്രമല്ല, മകന് നീതി ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മിഹിറിന്റെ അമ്മ പറയുന്നു.
മിഹിറിന്റെ അമ്മ റജ്‌നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
വളരെ വേദനയോടെ ഒരു വീഡിയോ ഇവിടെ പങ്ക് വെക്കുകയാണ്. ആരാണിത് പടച്ചു വിട്ടത് എന്നെനിക്ക് അറിയില്ല.
ഒരു മാതാവ് എന്ന നിലയിൽ എത്ര മാത്രം വേദനയുണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങൾ എന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ…
എന്റെ മക്‌നറെ മരണവുമായി ബന്ധപ്പെട്ട് ഇത്തരം അടിക്കുറിപ്പുകളോടെ ഇതൊക്കെ പടച്ചു വിടുന്നവരുടെ മനസ് എത്ര മാത്രം ക്രൂരമായിരിക്കും.
മനുഷ്യത്വ രഹിതമായിരിക്കും.
ഈ ക്രമത തന്നെയല്ലേ അവൻ്റെ ജീവനെടുത്തത്. എത്ര മാത്രം എൻ്റെ കുട്ടി വേദനിച്ചിട്ടുണ്ടാകുമെന്ന് ഇപ്പോൾ ഓരോ വാർത്തകൾ പുറത്ത് വരുമ്പോഴും കൂടുതൽ കൂടുതൽ വ്യക്തത ലഭിക്കുകയാണ്….
കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? സ്നേഹം, കരുണ, ദയ, മനുഷ്യത്സം എന്നിവയൊക്കെ തീർത്തും അന്യമായ ഒരു തലമുറയാണോ ഇത്. അവർക്കിടയിൽ ഇനി ജീവിക്കേണ്ടതില്ല എന്ന് എൻ്റെ മകൻ എടുത്ത തീരുമാനം സ്വാഭാവികം മാത്രമെന്ന് തോന്നിപോകുന്നു…
അവർ അവനെ വിളിച്ചത് ‘poopyhead’ എന്നായിരുന്നത്രെ. ടോയ്‌ലറ്റിൽ മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യപ്പെട്ട, അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ട ഒരാൾക്ക് ലഭിച്ച ഓമനപ്പേര്. എന്തൊക്കെ അപമാനങ്ങൾ എൻറെ കുട്ടി സഹിച്ചിട്ടുണ്ടാവണം. ഇതൊക്കെ ചേർത്ത് അവൻ്റെ മരണം പോലും പ്രതിക വത്‌കരിച്ചു കൊണ്ട് ഏതോ മനുഷ്യത്വ രഹിതരായ വിദ്യാർത്ഥിക്കൂട്ടം തുറക്കിയ ഈ വിഡിയോ എല്ലായിടത്തും എത്തിക്കഴിഞ്ഞു.
ഇതെല്ലാം ഒന്ന് ഉറപ്പിക്കുന്നുണ്ട്.
അവനു നീതി ലഭിക്കുന്നത് വരെ എൻ്റെ പോരാട്ടം തുടരുക തന്നെ ചെയ്യും..
എല്ലാവരും കൂടെയുണ്ടാവണം
അതേസമയം മിഹിറിന്റെ ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അംഗങ്ങളും ശനിയാഴ്ച തെളിവെടുപ്പ് നടത്തി. കേസന്വേഷിക്കുന്ന പൊലീസ് സംഘത്തലവനെയും കണ്ട് വിവരങ്ങൾ ആരാഞ്ഞു. മിഹിറിന്റെ സഹപാഠികളായ മൂന്ന് കുട്ടികളെയും കണ്ട് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ക്ലാസ് ടീച്ചറുടെയും മൊഴി എടുത്തു.
മിഹിർ മുൻപ് പഠിച്ചിരുന്ന സ്‌കൂളിലെ വൈസ് പ്രിൻസിപ്പലിനെ പ്രത്യേക പോലീസ് സംഘം ചോദ്യം ചെയ്തു. മിഹിർ മുൻപ് പഠിച്ചിരുന്ന സ്‌കൂളിലെ വൈസ് പ്രിൻസിപ്പലിൽ നിന്നു മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പരാതിപ്പെട്ടിട്ടുണ്ട്. മിഹിറിന്റെ മരണത്തിനു പിന്നാലെ ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും പിന്നീട് ഇത് അപ്രത്യക്ഷമായതും സംബന്ധിച്ച് കുടുംബം പരാതിയിൽ പറഞ്ഞിരുന്നു. ഇങ്ങനെ ഇൻസ്റ്റഗ്രാം പേജ് ചെയ്ത കുട്ടികളെ പൊലീസിന് മനസിലാക്കാനായിട്ടുണ്ട്.