മിനികൂപ്പറിന് കേരളത്തില്‍ നികുതിയൊടുക്കില്ലെന്ന് കാരാട്ട് ഫൈസല്‍, അടക്കേണ്ടത് 7.74 ലക്ഷം

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയ്ക്കിടെ സഞ്ചരിച്ച് വിവാദത്തിലായ ആഢംബരക്കാറായ മിനി കൂപ്പറിന് കേരളത്തില്‍ നികുതി അടയ്ക്കാനാവില്ലെന്ന് ഉടമ കാരാട്ട് ഫൈസല്‍ .പോണ്ടിച്ചേരിയിലാണ് വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതെന്നതിനാല്‍ ഇവിടെ നികുതിയടക്കാനാവില്ലെന്നാണ് കാരാട്ട് ഫൈസല്‍പറയുന്നത്.

നികുതി അടക്കണം എന്നാവശ്യപ്പെട്ടുള്ള ആര്‍ ടി ഒ യുടെ കത്തിന് വാഹനം 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് കാട്ടി ഫൈസല്‍ ആര്‍ടിഒയ്ക്ക് മറുപടി നല്‍കി. അതിനിടെ പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത വിലാസവും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചനകളുണ്ട്.

നേരത്തെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള മിനി കൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് കാരാട്ട് ഫൈസല്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഡിസംബര്‍ 20 ന് 7,74,800 രൂപ നികുതി അടയ്ക്കണമെന്ന് കാട്ടി കാരാട്ട് ഫൈസലിന് നോട്ടീസ് നല്‍കിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്ത് വിലാസത്തിലേക്ക് അയച്ച നോട്ടീസുകളെല്ലാം അങ്ങനെ ഒരു മേല്‍വിലാസക്കാരനില്ലെന്ന് കാട്ടി മടങ്ങി വന്നതായി ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിവകരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയതായി മീഡിയ വണ്‍ വാര്‍ത്തയില്‍ പറയുന്നു.