ഉത്സവത്തിനിടെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ കർശന നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി വി എൻ വാസവൻ്റെ നിർദേശം. ദേവസ്വം ബോർഡ് വിശദീകരണം തേടിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.
Read more
ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് ദേവസ്വം ബോർഡിൻ്റെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ ക്ഷേത്രോപദേശക സമിതിക്കോ ഇതില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
താമരക്കുളം ഗണപതി ക്ഷേത്രവും പുതിയകാവ് ക്ഷേത്രവുമാണ് കൊല്ലം പൂരത്തിലെ കുടമാറ്റത്തിന് നേതൃത്വം വഹിക്കുന്നത്. ഈ രണ്ട് ക്ഷേത്രങ്ങളും സ്വകാര്യക്ഷേത്രങ്ങളാണ്. പുതിയകാവ് ക്ഷേത്രമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. ശ്രീനാരായണ ഗുരു, ബി ആർ അംബേദ്കർ, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ആർഎസ്എസ് നേതാവിൻ്റെ ചിത്രവും കുടമാറ്റത്തിൽ ഇടംപിടിച്ചത്. സച്ചിൻ ടെൻഡുൽക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും കുടമാറ്റത്തിൽ ഇടം പിടിച്ചിരുന്നു.