ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവുമായ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രയില്‍ വച്ചാണ് മരിച്ചത്. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു.

കെ.കെ രാമചന്ദ്രന്‍ നായര്‍ പഠന കാലയളവില്‍ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. പിന്നീട് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം വളരെ പെട്ടെന്ന് സിപിഎമ്മിന്റെ നേതാവായി മാറി. സിപിഎം ഏരിയ സെക്രട്ടറി, അഭിഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിച്ച ശേഷമായിരുന്നു ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ടു.

മുന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം വി എസ് പക്ഷക്കാരാനായിരുന്നു.

ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്ക് 2001 ലാണ് ആദ്യമായി മത്സരിച്ചത്. അന്നു ശോഭന ജോര്‍ജിനോട്
1425 വോട്ടുകള്‍ പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പില്‍ 7983 വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനെ തോല്‍പ്പിച്ച് നിയമസഭയില്‍ എത്തി.