തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്ന് എം. എം മണി

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി എം.എം മണി. തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്ന് എം.എം. മണി പരിഹസിച്ചു. അദ്ദേഹം കരിക്ക് കുടിക്കാന്‍ പോയ കാര്യങ്ങളൊന്നും പറയേണ്ടതില്ലല്ലൊയെന്നും മന്ത്രി പറഞ്ഞു. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചികൊണ്ട് തിരുവഞ്ചൂര്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇതാണ് എംഎം മണിയെ ചൊടിപ്പിച്ചത്.

ഇടുതസര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കും എംഎം മണി മറുപടി നല്‍കി. “”ഞങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മുന്നണിയെന്ന നിലയില്‍ ഞങ്ങള്‍ ശക്തിയോടെ മുന്നോട്ട് പോകും. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ള പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ്. അതിനാല്‍ എന്തെങ്കിലും ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അത് കാര്യമായെടുക്കേണ്ട. യോജിച്ച് തന്നെ പോകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല”. മന്ത്രി പറഞ്ഞു.

എംപിയുടെ പട്ടയം റദ്ദാക്കാന്‍ കോണ്‍ഗ്രസില്‍നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ താന്‍ മാപ്പ് പറയണമെന്ന സിപിഐയുടെ ആവശ്യം മണി തള്ളി. അതൊക്കെ സിപിഐ ചുമ്മാതെ വാചകമടിക്കുന്നതാണെന്നും താന്‍ മാപ്പ് പറയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുറിഞ്ഞി ഉദ്യാനം മന്ത്രിസഭാ ഉപസമിതി ഉടന്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.