വാളയാര്‍ കേസില്‍ അമ്മയും അച്ഛനും പ്രതികള്‍; കോടതിയില്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ആവര്‍ത്തിച്ച് സിബിഐ

വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മരിച്ച മൂത്ത പെണ്‍കുട്ടിയുടെ രണ്ടാനച്ഛനും ഇളയ കുട്ടിയുടെ പിതാവുമായ വ്യക്തിയെ ആണ് പ്രതി ചേര്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.

കുട്ടികളുടെ മുന്നില്‍ ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നു.

വാളയാര്‍ കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍.

Read more

52 ദിവസത്തെ ഇടവേളയില്‍ 13 വയസും 9 വയസുമുള്ള പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരതയാണ് വിവരിക്കുന്നത്.