പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തി മുസ്‌ലിം ലീഗ്. പൊന്നാനിയില്‍ പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇ.കെ. വിഭാഗം സമസ്തയുമായുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ല. മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം ലഭിക്കും. വേങ്ങര, മലപ്പുറം മണ്ഡലങ്ങളില്‍ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം നാല്‍പ്പതിനായിരമെത്തുമെന്നും ലീഗ് പ്രതീക്ഷിക്കുന്നു.

ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ പ്രതീക്ഷിക്കുന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചതിനാല്‍ വലിയ വോട്ടുചോര്‍ച്ച ഒഴിവാക്കാനായി.

മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിലാണ് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടന്നത്. ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോടും നേതാക്കളോടും നിര്‍ദേശിച്ചിട്ടുണ്ട്.