തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ബിജെപി താല്‍പര്യത്തില്‍; മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് എംവി ഗോവിന്ദന്‍

തൃശൂരില്‍ സിപിഎമ്മിന്റെ പാര്‍ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍ ഇ ഡി നടത്തിയതാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി പ്രചരിപ്പിച്ചു. ഇഡിയും ഇന്‍കം ടാക്സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ ഉന്നംവച്ചുകൊണ്ടാണ് ഈ നടപടികളെല്ലാം. ന്യായമായ കാര്യം വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ തികച്ചും തെറ്റായ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പാര്‍ടിക്കെതിരായി പ്രചരിപ്പിക്കുകയാണ്.

കൃത്യമായ കണക്കുകള്‍ ആദായ നികുതി വകുപ്പിന് നല്‍കുന്ന പാര്‍ടിയാണ് സിപിഐ എം. രാജ്യത്ത് സിപിഎമ്മിന് ഒറ്റ പാന്‍ നമ്പര്‍ ആണ് ഉള്ളത്. പാര്‍ടി തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണ് അക്കൗണ്ട് ഉള്ളത്. പാര്‍ടി അക്കൗണ്ടിന്റെ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി ബാങ്കിന് പാര്‍ടി ജില്ലാ സെക്രട്ടറി കത്തയച്ചു.

പിന്നീട് ബാങ്ക് അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ ബാങ്കിന് വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. 2024 ഏപ്രില്‍ 18 ന് തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് സമ്മതിച്ച് പാര്‍ടി തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ബാങ്ക് കത്തും നല്‍കി.

മാര്‍ച്ച് 5 ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അക്കൗണ്ട് മരവിപ്പിച്ചു. പിന്‍വലിച്ച പണം ചിലവാക്കരുത് എന്നും ആവശ്യപ്പെട്ടു. നിയമാനുസൃതം നടത്തിയ ഇടപാട് തടയുന്നത്തിന് ആദായ നികുതി വകുപ്പിന് അവകാശം ഇല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് വേറെ ഒരു ചര്‍ച്ച വേണ്ട എന്നത് കൊണ്ട് പണം ചിലവാക്കിയില്ല. പിന്നീട് ഏപ്രില്‍ 30 ന് പണവുമായി ബാങ്കില്‍ എത്താന്‍ ഇന്‍കം ടാക്‌സ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പണവുമായി ബാങ്കില്‍ എത്തുകയും ചെയ്തു. ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ ഉന്നംവച്ചുകൊണ്ടാണ് ഈ നടപടികളെല്ലാം. എന്നാല്‍ തികച്ചും തെറ്റായ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പാര്‍ടിക്കെതിരായി പ്രചരിപ്പിക്കുകയാണ്. ഇത്തരം നീക്കങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.