എറണാകുളം പൊലീസിന്റെ സദാചാര പോലീസിങ്; മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകയ്ക്കും ക്രൂര മര്‍ദ്ദനം

എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകനും ദളിത് സാമൂഹ്യപ്രവര്‍ത്തയ്ക്കും പൊലീസിന്റെ ക്രൂര മര്‍ദ്ദനം. നാരദ റിപ്പോര്‍ട്ടര്‍ പ്രതീഷ് രമ മോഹനും കോഴിക്കോട് വടകര സ്വദേശിനി ബര്‍സ എന്ന അമൃത ഉമേഷുമാണ് എറണാകുളം ജനമൈത്രി പോലീസിന്റൈ ക്രൂര സദാചാര പോലീസിങ്ങിന് ഇരയായത്.

സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേയ്ക്ക് രാവിലെ രണ്ടരമണിക്കുള്ള ട്രെയിനില്‍ വീട്ടിലേയ്ക്ക് പോകാന്‍ വേണ്ടി നടന്നു പോകുകയായിരുന്ന അമൃതയെ പോലീസുകാര്‍ മാതൃഭൂമി ജങ്ഷനു സമീപം വെച്ച് തടയുകയായിരുന്നു. താന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുകയാണ് എന്ന് പൊലീസിനോട് പറഞ്ഞെങ്കിലും “രാത്രി രണ്ട് മണിക്കാണോടി പുലായാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?” എന്ന് പൊലീസുകാര്‍ പറഞ്ഞതായി ബര്‍സ വ്യക്തമാക്കിയതായി നാരദ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പോലീസ് മര്‍ദ്ദിച്ചത്. മഫ്തി വേഷത്തില്‍ വന്ന പുരുഷപോലീസ് ബര്‍സയ്ക്കു നേരെ നേരെ ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. പിന്നീട്, അമൃതയുടെ വീട്ടുകാരെ രാത്രി തന്നെ പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചു വരുത്തിയാണ് രാവിലെ 11 മണിയോടെ  വിട്ടയച്ചത്.

ട്രെയിന്‍ കയറാന്‍ വേണ്ടി പോവുകയായിരുന്ന ബര്‍സയെ തടഞ്ഞു നിര്‍ത്തിയ സമയത്ത് അവരോട് പ്രതീഷിനെ ഫോണില്‍ വിളിച്ചു വരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട്, ബര്‍സയുടെ അടുത്തെത്തിയ പ്രതീഷിനെ അസഭ്യം വിളിച്ച പൊലീസിനോട് ഞങ്ങള്‍ കുറ്റവാളികളല്ല എന്നും ഇവിടെ പൗരന് ലഭിക്കുന്ന അവകാശങ്ങളുണ്ട് എന്നും  പറഞ്ഞങ്കിലും തങ്ങളെ പൗരാവകാശം പഠിപ്പിക്കാനോയോ എന്ന് ചോദിച്ച് പൊലീസ്റി തെവിളിക്കുകയായിരുന്നു.

ഇതിനിടയില്‍ ഫെയ്‌സ്ബുക്ക് ലൈവിന് ശ്രമിച്ച പ്രതീഷിന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. കയ് വിലങ്ങണിയിച്ചാണ് പ്രതീഷിനെ സ്റ്റേഷനില്‍ കൊണ്ടുപോയത്. മാധ്യമപ്രവര്‍ത്തകനാണെന്ന് ഇതിനിടയില്‍ പറയാന്‍ ശ്രമിച്ച പ്രതീഷിനെ മുഖത്തടിക്കുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തു.

സ്റ്റേഷനില്‍ വളരെ സമയമെടുത്താണ് പോലീസ് എത്തിച്ചേര്‍ന്നത്. റോഡിലൂടെ ചുറ്റുകയായിരുന്നു. “”നീ കൂടുതല്‍ ഞങ്ങളോട് കളിക്കണ്ട. വേണ്ടിവന്നാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയും”” എന്നാണ് വിനോദും കൂട്ടരും പ്രതീഷിനോട് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പ്രതീഷിനെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. “”ഇവന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നറിയണം”” എന്ന് പറഞ്ഞാണ് പോലീസ് പ്രതീഷിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്നെ മുഖത്തും മുതുകത്തും പോലീസ് പൊതിരെ തല്ലിയിട്ടുണ്ട്, അത് രേഖപ്പെടുത്തണമെന്ന് അവിടെ വെച്ച് ഡോക്ടറോട് പ്രതീഷ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം അത് റെക്കോര്‍ഡ് ചെയ്തു. അപ്പോള്‍ പരിഹസിച്ച് ചിരിക്കുകയായിരുന്നു പോലീസ്. വാഹനത്തില്‍ വെച്ച് പ്രതീഷിനെ മാവോയ്സ്റ്റ് ആയി ചിത്രീകരിക്കാനുള്ള ശ്രമവും ഇതിനകം പോലീസ് ചെയ്യുന്നുണ്ടായിരുന്നു. വിവസ്ത്രനാക്കിയാണ് പ്രതീഷിനെ പുലരും വരെ പൊലീസ് സ്റ്റേഷനിലിരുത്തിയത്.

സെല്ലിനു നേരെ ഒരു സി.സി.ടി.വി ക്യാമറ പോലീസ് സ്റ്റേഷനില്‍ ഉണ്ട്. അതിന്റെ ഡിസ്പ്ലെ സ്റ്റേഷനു പുറത്തെ റിസപ്ഷനിലാണ് വെച്ചിരിക്കുന്നത്. വരുന്നവരും പോകുന്നവരും ഈ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് പോകുക. അത്രമാത്രം പരിഹാസവും പീഡനവുമാണ് പോലീസല്‍ നിന്ന് നേരിട്ടത് എന്ന് പ്രതീഷ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനൊന്നര മണിയോടെയാണ് പ്രതീഷിനെ സ്റ്റേഷനില്‍ നിന്നും പുറത്തുവിട്ടത്. അപ്പോഴാണ് പ്രതീഷിന് ഫോണ്‍ ലഭിക്കുന്നതും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതും. അപ്പോഴും പോലീസ് ക്രൂരത കാണിച്ചു. തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഫോണില്‍ ഉണ്ടാകാതിരിക്കാന്‍ അതിലെ മൊത്തം വിവരങ്ങളും ഡിലീറ്റ് ചെയ്യുകയും എന്ന് മാത്രമല്ല സോഫ്ട് വെയര്‍ തകര്‍ക്കുകയും ചെയ്തു. ആണ്‍ഡ്രോയിഡ് അക്കൗണ്ട് തന്നെ ഡിലീറ്റാക്കി.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് അമൃതയും പ്രതീഷും വിധേയമായിരിക്കുന്നത്. സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തനിക്ക് താങ്ങാനാവാത്ത വിധമുള്ള അവകാശ ലംഘനങ്ങലാണ് ഉണ്ടായിരിക്കുന്നത് എന്ന് അമൃത വ്യക്തമാക്കുന്നു.

With inputs from Narada News