പുറത്തുവന്നിരിക്കുന്നത് സത്യസന്ധമായ റിപ്പോര്‍ട്ട്; നിയമ പോരാട്ടവുമായി മുന്നോട്ട്, സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ മഞ്ജുഷ. പുറത്തുവന്നിരിക്കുന്നത് സത്യസന്ധമായ റിപ്പോര്‍ട്ടാണ്. നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നത് കുടുംബാംഗങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.

നിയമപോരാട്ടവുമായി മുന്നോട്ടുപോകും. സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് തീരുമാനം. പ്രശാന്തന്‍ എന്നയാളുമായി ബന്ധപ്പെട്ട പരാതിയാണ് ഈ വിഷയങ്ങള്‍ക്ക് ആധാരം. എന്നാല്‍ പ്രശാന്തന്‍ ഇപ്പോള്‍ ചിത്രത്തിലില്ല. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പ്രശാന്തനാണ്. എന്നിട്ടും പ്രശാന്തനെ കേസില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലും ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ടെന്നും മഞ്ജുഷ ആരോപിച്ചു. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഫയലില്‍ കാലതാമസം വരുത്തിയതിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more

എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയെന്നും കരുതിക്കൂട്ടിയാണ് യാത്രയയപ്പ് ചടങ്ങില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പരിപാടി ചിത്രീകരിച്ച കണ്ണൂര്‍ വിഷന്‍ പിപി ദിവ്യക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിനെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തിയെന്നാണ് മൊഴി. യാത്ര അയപ്പ് ചടങ്ങ് ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടത് പി പി ദിവ്യ ആണെന്നും ചിത്രീകരണം കൈപ്പറ്റിയതും പി പി ദിവ്യ ആണെന്നും കണ്ണൂര്‍ വിഷന്‍ മൊഴി നല്‍കിയിട്ടുണ്ട്.