എഡിഎം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിവി അൻവർ എംഎൽഎ. വാർത്താ സമ്മേളനത്തിലാണ് അൻവർ ഗുരുതര ആരോപണം ഉന്നയിച്ചത്. പൊലീസ് നടപടികളിൽ ദുരൂഹതയുണ്ടെന്നാണ് അൻവറിന്റെ ആരോപണം. പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നോവെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പി ശശി നിർബന്ധിക്കുന്നുവെന്ന് നവീൻ ബാബു അടുപ്പക്കാരോട് പറഞ്ഞിരുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്റെ പോസ്റ്റ്മാർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നവീൻ ബാബുവിന്റെ നടപടികളിൽ അത് ഉണ്ടായില്ല. 0.5 സെന്റിമീറ്റർ വീതിയുള്ള കയറിൽ തൂങ്ങി എന്നാണ് പൊലീസ് പറയുന്നത്. നവീൻ ബാബുവിന്റെ ഭാരം കണക്കാക്കിയാൽ കയർ പൊട്ടി വീഴേണ്ടതാണെന്നും കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അൻവർ പറഞ്ഞു.
ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കും വിധമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. കേസിൽ കക്ഷി ചേരുമെന്നും പി ശശിയുടെ പങ്ക് പരിശോധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും അൻവർ പറഞ്ഞു. പി ശശിയുടെ ബിനാമിയാണ് പി ദിവ്യയുടെ ഭർത്താവെന്നും അവരെ യാത്രയയപ്പ് ചടങ്ങിലേക്ക് പറഞ്ഞുവിട്ടത് പി ശശിയാണെന്നും അൻവർ പറഞ്ഞു. ഇതിന്റെ തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.