നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം; ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ടിനപ്പുറം വിദ്യാര്‍ഥി പീഡനം തുടരുന്ന നെഹ്‌റു ഗ്രൂപ്പ് ഓഫ് മാനേജ്‌മെന്റ്

നെഹ്‌റു കോളേജ് മാനേജ്മന്റിന്റെ പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. ഒറ്റപ്പാലം ലക്കിടി നെഹ്റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഷാദ്. ജിഷ്ണു പ്രണോയിയുടെ വേര്‍പാടിന് ഒരു വര്‍ഷത്തിനിപ്പുറമാണ് വീണ്ടും വിദ്യാര്‍ഥി പീഡനവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്. നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കോളേജുകളിലും വിദ്യാര്‍ഥി പീഡനം തുടര്‍ക്കഥയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

കഴിഞ്ഞ മാസം ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് അര്‍ഷാദിനെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നു. ഇന്ന് രാവിലെ ക്ലാസ്സിലെത്തിയ അര്‍ഷാദിനോട് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം . ഇതേത്തുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Read more

അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.