നിപ പരിശോധന ഫലം വേഗത്തിലാക്കാൻ മൊബൈൽ ലാബ് മലപ്പുറത്തെത്തും; എൻഐവി സംഘത്തിൻ്റെ നേതൃത്വത്തിൽ ലാബിന്റെ പ്രവർത്തനം

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് നിപ പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കുന്നതിനായി മൊബൈൽ ലാബ് എത്തിക്കും. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള മൊബൈൽ ലാബാണിത്. മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലാകും ലാബ് എത്തിക്കുക.

ഐസിഎം ആറിൻ്റെ ബയോ സേഫ്റ്റി ലെവൽ-3 മൊബൈൽ ലബോറട്ടറിയാണിത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം രണ്ടുദിവസം മുൻപുതന്നെ ലാബ് കോഴിക്കോട് മെഡിക്കൽകോളേജിൽ എത്തിച്ചിരുന്നു. ആദ്യഘട്ടത്തിൽ എൻഐവി സംഘത്തിൻ്റെ നേതൃത്വത്തിലാകും ലാബിന്റെ പ്രവർത്തനം നടക്കുക. മെഡിക്കൽകോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകി ഉപയോഗപ്പെടുത്തും.

വവ്വാലുകളുടെ പ്രജനനകാലത്ത് നിപ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതർ കരുതുന്നത്. ഈ സാഹചര്യംകൂടി മുന്നിൽക്കണ്ട് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ലാബ് പ്രവർത്തനസജ്ജമാക്കുന്നത്. നിലവിൽ നിപ സംശയിക്കുന്നവരുടെ സ്രവസാംപിളുകൾ ആലപ്പുഴ, കോഴിക്കോട്, പുണെ വൈറോളജി ലാബുകളിലേക്കയച്ച് ഫലത്തിനായി കാത്തിരിക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇത് ഗുരുതര രോഗികൾക്ക് അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് പ്രതിസന്ധി സൃഷ്ഠിച്ചിരുന്നു.

ദിവസവും പത്ത് സാംപിളുകൾവരെ പരിശോധിച്ച് ഫലം നൽകാനാകും. ലാബ് പ്രവർത്തിപ്പിക്കാൻ ദിവസവും അരലക്ഷംരൂപയിലധികം ചെലവുവരും. മെഡിക്കൽകോളേജ് അക്കാദമിക് കെട്ടിടത്തിനു സമീപമാകും ലാബ് സ്ഥാപിക്കുക. ഇതു പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജനറേറ്ററുകൾ, ബയോവേസ്റ്റ് സംസ്ക്‌കരണത്തിനുള്ള സൗകര്യം, പന്തൽ എന്നിവ ഇവിടെ ഒരുക്കുന്നതിനുള്ള നടപടി പൂർത്തിയായിവരുന്നു.