'നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തത്'; ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുന്നു, വിമർശിച്ച് മന്ത്രി പി രാജീവ്

നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി രാജീവ്. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണെന്നും വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചുവെന്നും
പി രാജീവ് പറഞ്ഞു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് ധനമന്ത്രി നടത്തിയത്. നിർമ്മല സീതാരാമൻറെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാർ പ്രതിഷേധിക്കുമെന്നും ബജറ്റ് ചർച്ചയിൽ പ്രതിഷേധിക്കാൻ ധാരണയായെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യസഭയില്‍ സിപിഎമ്മിനേയും കേരളത്തിലെ നോക്കുകൂലിയേയും രൂക്ഷമായി പരിഹസികുന്നതായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസംഗം. കേരളത്തിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശനത്തിന് കേരളത്തിലെ നോക്കുകൂലിയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആയുധമാക്കിയത്. കേരളത്തില്‍ ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജെടുക്കാന്‍ നമ്മള്‍ നോക്കുകൂലി കൊടുക്കേണ്ടി വരുമെന്നാണ് ധനമന്ത്രി ചൂണ്ടിക്കാണിച്ചത്.

സിപിഎം കാര്‍ഡുള്ളവരാണ് ഇത്തരത്തില്‍ നോക്കുകൂലി വാങ്ങുന്നതെന്നും ഈ നോക്കുകൂലി പ്രതിഭാസം കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയൂ മറ്റെവിടേയും ഉണ്ടാവില്ലെന്നും ട്രഷറി ബെഞ്ചിലിരിക്കുന്നവരെ നോക്കി നിര്‍മല പറഞ്ഞു. നോക്കുകൂലിയെന്ന മലയാള പദത്തിന്റെ അര്‍ത്ഥവും എംപിമാര്‍ക്ക് നിര്‍മല പറഞ്ഞു കൊടുക്കുന്നുണ്ട്. നോക്കു മീന്‍സ് ലുക്ക് എന്ന് പറഞ്ഞാണ് കഥാപ്രസംഗ ശൈലിയില്‍ ധനമന്ത്രി നോക്കുകൂലിയെ കുറിച്ചു പറയുന്നത്.

ഒരു ബസില്‍ ചെന്നിറങ്ങി ലഗേജ് എടുക്കണമെങ്കില്‍ ലഗേജ് ഇറക്കിവെയ്ക്കുന്ന ആള്‍ക്ക് 50 രൂപ കൊടുത്താല്‍ അത് നോക്കി ഇരിക്കുന്ന സിപിഎം കാര്‍ഡ് ഹോള്‍ഡര്‍ക്ക് 50 രൂപ നോക്കുകൂലിയായി കൊടുക്കേണ്ടി വരുമെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. പെട്ടിയിറക്കി താഴെവെയ്ക്കുന്നത് നോക്കിനില്‍ക്കുന്നതിനാണ് ഈ കൂലിയെന്നും അവര്‍ വിശദീകരിച്ചു. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിലെന്നും ഇത്തരത്തിലുള്ള കമ്മ്യൂണിസമാണ് കേരളത്തിലെ വ്യവസായ തകര്‍ച്ചക്ക് കാരണമെന്നും ഇത്തരത്തിലുള്ള കമ്മ്യൂണിസം തന്നെയാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും വ്യവസായം തകര്‍ത്തതെന്നും അവര്‍ പറഞ്ഞു.

Read more