ബലാത്സംഗ കേസ്: നിവിൻ പോളിയെ ചോദ്യംചെയ്തു; നടൻ നല്‍കിയ ഗൂഢാലോചന കേസിലും മൊഴിയെടുത്തു

ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യൽ. നിവിൻ പോളി നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

2023 ഡിസംബർ 14, 15 തിയതികളിൽ ദുബായിൽ വെച്ച് അതിക്രമം നടന്നതെന്നായിരുന്നു യുവതിയുടെ പരാതി. കോതമംഗംലം സ്വദേശിയായ യുവതിയെ തൃശ്ശൂരുകാരിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗ ചെയ്തെന്നുമാണ് പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.

സെക്ഷന്‍ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. യുവതി നൽകിയ പരാതിയിൽ നിവിന്‍ ഉള്‍പ്പെടെ ആറ് പ്രതികളുണ്ട്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മാതാവ് എ.കെ. സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. അതേസമയം എന്നാൽ യുവതി പീഡനം ആരോപിച്ച തിയ്യതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പിന്നീട് പുറത്ത് വന്നു.

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ വിനീത് ശ്രീനിവാസൻ രംഗത്തെത്തി. പരാതി വ്യാജമെന്നും വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു. പിന്നാലെ കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും പരാതി നൽകിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.