കേരള സർക്കാരിൻറെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന ജി സുധാകരൻറെ ആരോപണത്തോട് പ്രതികരിച്ച് കെവി തോമസ്. സുധാകരൻ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല. ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണെന്നും തോമസ് വ്യക്തമാക്കി.
താൻ അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്. മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെൻഷനാണ്. ഡൽഹിയിലെ പ്രതിനിധി എന്ന നിലയിൽ ക്യാബിനെറ്റ് റാങ്കിൽ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നു. അങ്ങനെ വന്നാൽ നിലവിലുള്ള എംപി, എംഎൽഎ പെൻഷൻ വേണ്ടെന്ന് വയ്ക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോൾ പെൻഷൻ പുനസ്ഥാപിക്കുന്നത് എളുപ്പമല്ല. അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെവി തോമസ് പറഞ്ഞു.