'മന്ത്രിസഭായോഗത്തിന്റെ അംഗീകാരമില്ല'; സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും

മന്ത്രിസഭായോഗത്തിന്റെ അംഗീകാരമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്.

കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റുകയായിരുന്നു. അതേസമയം തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓൺ ലൈൻ വഴിയാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.

ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യനയം. ബാർ കോഴ ആരോപണത്തെ തുടർന്നാണ് പുതിയ മദ്യനയം നേരത്തെ മാറ്റി വച്ചിരുന്നത്.