ലഹരി ഉപയോഗിക്കാറില്ല; ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍

കൊച്ചിയില്‍ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ടില്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രയാഗ അറിയിച്ചത്.

24 ന്യൂസിനോട് ആയിരുന്നു താരം പ്രതികരിച്ചത്. താന്‍ ലഹരി ഉപയോഗിക്കാറില്ല. ഓം പ്രകാശുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രയാഗ പറഞ്ഞു. എന്നാല്‍ ഓം പ്രകാശിന്റെ മുറിയിലെത്തിയ രണ്ട് സിനിമ താരങ്ങള്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരും ഉള്‍പ്പെടെ ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രയാഗയും ശ്രീനാഥും മുറിയിലെത്തിയത് എന്തിനാണെന്നും ഇരുവരും ലഹരി വാങ്ങിയിരുന്നോയെന്നും അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ഓം പ്രകാശും സംഘവും വിദേശത്ത് നിന്ന് മയക്ക് മരുന്ന് എത്തിച്ച് ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നവരാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓം പ്രാകശിനും സംഘാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ലഹരിക്കടത്തിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

Read more

അതേസമയം കോടതിയില്‍ ഹാജരാക്കിയ ഓം പ്രകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മരടിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പൊലീസ് പിടികൂടുമ്പോള്‍ ഇവരില്‍ നിന്നും കൊക്കെയ്നും എട്ട് ലിറ്ററോളം മദ്യവും കണ്ടെത്തിയിരുന്നു.