ഓഖി ചുഴലിക്കാറ്റ്; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ഇനിയും കണ്ടെത്താനുള്ളത് 150 ഓളം പേരെ

ഓഖി ചുഴലിക്കാറ്റിൽ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് പോകുന്നത്. തെരച്ചിൽ ഏറുമ്പോഴും ഇനിയും കണ്ടെത്താനുള്ളത് 150 ഓളം പേരെയാണ്.

ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാണാതായവരെക്കുറിച്ചുളള ആശങ്കയാണ് തീരദേശവാസികളിൽ ഏറുന്നത്. നാവിക സേനയുടെ പത്തുകപ്പലുകളും ഇന്ന് തിരച്ചിലിനായി എത്തുന്നുണ്ട്. കൊച്ചിയിൽ നിന്ന് ആറ് മൽസ്യത്തൊഴിലാളികളെയും തിരുവനന്തപുരത്ത് രണ്ട് മൽസ്യത്തൊഴിലാളികളെയും നാവിക സേന ഒപ്പം കൂട്ടുന്നുണ്ട്. 16 മൽസ്യത്തൊഴിലാളികളുമായി മറൈൻ ഇൻഫോഴ്സ്മെന്‍റ് ഇന്നലെ നടത്തിയ തെരച്ചിൽ ഫലം കണ്ടിരുന്നു.

നാവികസേനയുടെ തെരച്ചിൽ 400 നോട്ടിക്കൽ മൈലിലേക്ക് വർധിപ്പിച്ചിട്ടുണ്ട്. മറൈൻ എൻഫോഴസ്മെന്‍റും കോസ്റ്റുഗാ‍ർഡും സമാനമായ രീതിയിൽ തെരച്ചൽ തുടരുകയാണ്. ഇതിനിടെ കൊച്ചി ചെല്ലാനത്ത് പ്രദേശവാസികൾ നടത്തിവരുന്ന പ്രതിഷേധ സമരം തുടരുകയാണ്. കടലാക്രമണം തടയുന്നതിന് പുലിമിട്ട് അടക്കമുളള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടണമെന്നാണ് ആവശ്യം. മൂന്നു മൃതദേഹങ്ങൾ ഇന്നലെ കൊച്ചി പുറങ്കടലിൽ കണ്ടെത്തിയിരുന്നു. കാറ്റിന്‍റെ ദിശ കണക്കാക്കിയാണ് തീരത്തും അപ്പുറത്തേക്കുമായി തെരച്ചിൽ വ്യാപിപ്പിക്കുന്നത്.