ഓഖി: തിരുവനന്തപുരത്ത് 150 പേരെ രക്ഷപ്പെടുത്തി; കടല്‍ പ്രക്ഷുബ്ധം; ദേശീയ ദുരന്തനിവാരണസേന കേരളത്തിലേക്ക്

തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍ പെട്ട 185 പേരില്‍ 150 പേരെ രക്ഷപ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും വ്യോമ-നാവിക സേനയുടെ സഹായത്തോടെ ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നത്.

നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും അടക്കം 7 കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നത്. ഹെലിക്കോപ്റ്ററുകള്‍ വഴിയും ആളുകളെ രക്ഷപ്പെടുത്തി. തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സാഹചര്യം രക്ഷാപ്രവര്‍ത്തനെത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ജാപ്പനീസ് ചരക്ക് കപ്പലിന്റെ സഹായത്തോടെയാണ് 60 ഓളം പേരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ ഇന്ന് വൈകീട്ട് വിഴിഞ്ഞം തുറമുഖത്തെത്തും. രക്ഷപ്പെട്ട പലരും 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതു കൊണ്ട് തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ദേശീയ ദുരന്തനിവാരണകേരളത്തിലെത്തും.