ഓഖി ദുരന്തം; കാണാതായവരുടെ എണ്ണത്തില്‍ ആശയക്കുഴപ്പം തുടരുന്നു

ഓഖി ദുരന്തം കഴിഞ്ഞ് ഒരു മാസമാകുമ്പോഴും എത്ര പേരെ ദുരന്തത്തില്‍ കാണാതായി എന്നതില്‍ കൃത്യമായ ധാരണയില്ല. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളതീരത്തുനിന്ന് കടലില്‍ പോയ 261 പേരെയാണ് കാണാതായത്. ലത്തീന്‍ അതിരൂപതയുടെ കണക്കില്‍ 243 പേരെയും സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 143 പേരാണ് കടലില്‍കാണാതായത്. റവന്യു വകുപ്പിന്റെ കണക്കില്‍ 134 പേരും.

നവംബര്‍ മുപ്പതിന് ഓഖിആഞ്ഞടിച്ചശേഷം 28 ദിവസം പിന്നിടുമ്പോഴും കടലില്‍ കാണാതായവരെത്ര എന്നതിനെ കുറിച്ച് സമ്പൂര്‍ണ്ണ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ 26ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്കനുസരിച്ച് കേരളത്തില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ 208 പേരെ കണ്ടെത്താനുണ്ടായിരുന്നു. ഒരുദിവസം പിന്നിട്ടപ്പോള്‍ ഈ സംഖ്യ 143 ആയി കുറഞ്ഞു. 65 പേരുടെ വ്യത്യാസം. 65 പേര്‍ മടങ്ങിയെത്തിയതാണോ, അതോ കാണാതായവരുടെ പട്ടികയില്‍ തെറ്റായി കടന്നുകൂടിയപേരുകള്‍ ഒഴിവാക്കിയതാണോ എന്ന് സര്‍ക്കാര്‍വ്യക്തമാക്കുന്നില്ല. ഇതിനിടയിലാണ് കേന്ദ്ര പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍മറ്റൊരു കണക്ക് പറയുന്നത്. കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്നാണ് നിര്‍മ്മലാ സീതാരാമന്‍പാര്‍ലമെന്റില്‍ പറഞ്ഞത്. ലത്തീന്‍അതിരൂപതയുടെ കണക്കനുസരിച്ച് കേരളതീരത്തു നിന്ന് പോയ 243 പേര്‍ ഇനിയും മടങ്ങിയിട്ടില്ല.

Read more

ചെറുവള്ളത്തില്‍പോയവര്‍ 85, വലിയവള്ളങ്ങളില്‍പോയത് 40, കൊച്ചിയില്‍ നിന്നും മറ്റ് കേരളത്തിലെ തുറമുഖങ്ങളില്‍ നിന്നും വലിയ ബോട്ടുകളില്‍പോയവര്‍ 185 എന്നിങ്ങനെയാണ് കണക്ക്. തമിഴ്‌നാട്ടുകാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകള്‍തമ്മില്‍ 73 പേരുടെ അന്തരമുണ്ട്. ലത്തീന്‍ അതിരൂപതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കണക്കുകള്‍തമ്മില്‍ 167 പേരുടെ വ്യത്യാസവും ഉണ്ട്. ദുരന്തത്തില്‍ മരണമടഞ്ഞ 74 പേരില്‍ 37 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.