'അഫ്‌സാന് എന്തെങ്കിലും സംഭവിച്ചോ'? ഷമിയുടെ ബോധ മനസില്‍ ഒരു ചോദ്യം മാത്രം ബാക്കി

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള പ്രതി അഫാന്റെ മാതാവ് ഷമി ബോധം വന്നപ്പോള്‍ കൊല്ലപ്പെട്ട ഇളയ മകന്‍ അഫ്‌സാനെ അന്വേഷിച്ചതായി ബന്ധുക്കള്‍. അഫ്‌സാനെ മൂത്തമകന്‍ അഫാന്‍ കൊലപ്പെടുത്തിയ വിവരം ഷമി ഇതുവരെ അറിഞ്ഞിട്ടില്ല.

അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമിയുടെ തലയ്ക്കു പിന്നില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. എന്നാല്‍ പ്രതി അഫാനെ കുറിച്ച് ഷമി ഒന്നും തന്നെ ചോദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ഇളയ മകന് എന്തെങ്കിലും സംഭവിച്ചോ എന്നും അവനെ ഉടന്‍ തന്റെ പക്കല്‍ കൊണ്ടുവരണമെന്നും ഷമി ആശുപത്രിയില്‍ കിടക്കയില്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഷമിയുടെ ഇളയ മകന്‍ അഫ്സാന്റെ തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമായതെന്നാണ് നിഗമനം. കുട്ടിയുടെ ചെവിയുടെ തൊട്ടുപിന്നിലാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്.

അതേസമയം ഫര്‍സാനയെ കൊലപ്പെടുത്താനായി അഫ്‌സാനെ വീട്ടില്‍ നിന്നും മാറ്റിയതെന്ന സംശയത്തിലാണ് പൊലീസ്. കുട്ടിയെ ഭക്ഷണം വാങ്ങാന്‍ അയച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനെന്നും സംശയമുണ്ട്. വൈകിട്ട് നാലു മണിക്കും 5.30നും ഇടയിലാണ് അഫ്സാന്റെയും ഫര്‍സാനയുടെയും കൊലപാതകം നടക്കുന്നത്.

വീട്ടില്‍ നിന്ന് സഹോദരനെ മാറ്റുന്നത് അഫാന്റെ പ്ലാനായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പേരുമലയിലെ വീട്ടില്‍ നിന്നും പേരുമല ജംഗ്ഷന്‍ വരെ അഫാന്‍ അഫ്സാനെ ബൈക്കില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്‍സാനയെ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷവും കുട്ടിയെയും കൊലപ്പെടുത്തി.

പ്രതി ആദ്യം ആക്രമിച്ചത് ഷമിയെ ആണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ആദ്യം കൊലപ്പെടുത്തിയത് മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസത്തിലെടുത്തിട്ടില്ല.