വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണം. ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് തുറമുഖ മന്ത്രി വിഎൻ വാസവൻ കത്തയച്ചു. എന്നാൽ പരിപാടിയിൽ പ്രതിപക്ഷ നേതാവിന്റെ റോൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം ഇല്ലാത്തത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കമ്മീഷനിംഗ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്നും ആഘോഷപരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ടാണ് ക്ഷണിക്കാത്തതെന്നുമായിരുന്നു തുറമുഖമന്ത്രിയുടെ വാദം. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ മറുചോദ്യം ഉന്നയിച്ചത്.
പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങളിലേക്ക് പ്രതിപക്ഷത്ത് നിന്നും ക്ഷണം സ്ഥലം എംപി ശശി തരൂരിനും എംഎൽഎ എം വിൻസെൻറിനും മാത്രമായിരുന്നു. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്. തുറമുഖ കമ്മീഷനിങ്ങ് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമാണ്. വാർഷികാഘോഷങ്ങൾ പ്രതിപക്ഷം ബഹിഷ്ക്കരിക്കുമ്പോൾ ഈ പരിപാടിയിലേക്ക് ക്ഷണിക്കേണ്ടെന്ന് തീരുമാനിച്ചുവെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
Read more
കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നപ്പോൾ കമ്മീഷനിംഗിനെ വിളിക്കുമെന്ന വിശദീകരിച്ച സർക്കാരാണ് ഇപ്പോൾ മലക്കം മറിഞ്ഞത്. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാർ വാർഷികത്തിനാണോ എന്ന് സർക്കാരും ബിജെപിയും വ്യക്തമാക്കണമെന്ന് ചോദിച്ചാണ് യുഡിഎഫ് പ്രതിഷേധം. സന്ദർശനത്തിന്റെ ഒരുക്കം വിലയിരുത്താൻ വിഴിഞ്ഞത്ത് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തതും കോണഗ്രസ് ചോദ്യം ചെയ്തിരുന്നു.