പത്മകുമാറൊന്നും പാര്‍ട്ടിക്കു പ്രശ്‌നമുള്ള കാര്യമല്ലെന്ന് എംവി ഗോവിന്ദന്‍; തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നുവെന്ന് മുന്‍ എംഎല്‍എ; വീണയില്‍ വീണ്ടും ഉടക്ക്

എ പദ്മകുമാറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്നും അദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കകത്ത് ഒരു അപസ്വരവുമില്ല. പൂര്‍ണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പത്മകുമാറൊന്നും പാര്‍ട്ടിക്കു പ്രശ്‌നമുള്ള കാര്യമല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. ഒരു പൊട്ടിത്തെറിയുമില്ല. പാര്‍ട്ടിയില്‍ പറയേണ്ടതാണ്, പക്ഷേ പരസ്യമായി പറയേണ്ടി വന്നു. സ്വാഭാവികമായി, മനുഷ്യനെന്ന നിലയ്ക്കുള്ള വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണമാണ്. ഞാന്‍ പാര്‍ട്ടിയില്‍ത്തന്നെയാണ്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമില്ല. സംഘടനാപരമായും 99 ശതമാനവും വ്യത്യസ്ത അഭിപ്രായമില്ല. പാര്‍ട്ടിയുടെ ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോള്‍ രാഷ്ട്രീയ ബോധം, സംഘടനാ ധാരണ എന്നിവ ഉണ്ടാകണം. അങ്ങനെയാണ് പഴയ നേതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

52 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി തന്നെ തഴഞ്ഞാണ് ഒമ്പത് വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ എത്തിയ വീണയെ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയതെന്ന് അദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കിയ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്ന് വിലയിരുത്തല്‍. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകും. പത്മകുമാറുമായി പാര്‍ട്ടി ആശ വിനിയം നടത്തിയിട്ടില്ലെന്നാണ് വിവരം.

സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം’ എന്നാണ് സ്വന്തം ഫോട്ടോയോടൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ഉച്ചവരെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ സജീവമായിരുന്ന പി പത്മകുമാര്‍ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നതോടെയാണ് കൊല്ലം വിട്ട് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത വിയോജിപ്പാണ് പത്മകുമാറിനുള്ളത്. വീണ ജോര്‍ജ് സംസ്ഥാന സമിതിയില്‍ എത്തിയതില്‍ വിയോജിപ്പില്ലെന്നും തനിക്ക് പരിഗണന ലഭിക്കാത്തതില്‍ വിഷമമെന്നും അദേഹം പറഞ്ഞു.

താന്‍ പാര്‍ട്ടിക്കു വേണ്ടി ജീവിച്ചവനാണ്. കുടുംബവും താനും ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഒരു പക്ഷേ പാര്‍ട്ടി തിരുത്തിയേക്കാം എന്നും പത്മകുമാര്‍ പറഞ്ഞു. തിരഞ്ഞെടുത്തവര്‍ ഒരു പക്ഷേ പാര്‍ട്ടിയെ വളര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കും എന്ന് പരിഹസിക്കുകയുണ്ടായി.