'ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ, പിന്നെന്തിന് വെറുതെ വിട്ടു?' കോടതി വിധിയിൽ വിങ്ങിപ്പൊട്ടി ഷാരോണിന്റെ മാതാപിതാക്കൾ

പാറശ്ശാല ഷാരോൺ വധക്കേസിലെ കോടതി വിധിയിൽ വിങ്ങിപ്പൊട്ടി ഷാരോണിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും വിങ്ങിപ്പൊട്ടികൊണ്ട് ഷാരോണിൻറെ അമ്മ പ്രിയ ചോദിക്കുന്നു. ആ സ്ത്രീയും ഒരമ്മ അല്ലേ? ഗ്രീഷ്മയ്ക്ക് കൂട്ടുനിന്ന അവരെയും ശിക്ഷിക്കണമായിരുന്നു. പൂർണമായും നീതി കിട്ടിയില്ലെന്നും പ്രിയ പറഞ്ഞു.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയിൽ രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിടുകയായിരുന്നു. അമ്മയെ വിട്ടയച്ചതിനെതിരെ നാളത്തെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പ്രതികരിച്ചു. ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ നൽകണമെന്ന് അമ്മ കൂട്ടിച്ചേർക്കുന്നു.

ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി തീരുമാനിച്ചത് പ്രതീക്ഷിച്ച വിധിയാണ്. എന്നാൽ, അമ്മയെ വെറുതെ വിട്ടതിൽ തൃപ്കിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിടരുതായിരുന്നു. നാളത്തെ വിധി വന്നശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷാരോണിൻറെ മാതാപിതാക്കൾ പറഞ്ഞു.

ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി നാളെയായിരിക്കും പ്രതികൾക്കുള്ള ശിക്ഷാ വിധി പറയുക. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയാണ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടത്.

കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.

Read more