പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലക്ക് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ചെന്താമര ലക്ഷ്യമിട്ടത് സുധാകരനെയാണെന്നും ബഹളം വച്ചപ്പോൾ സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
480 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൊലക്ക് കാരണമായത് ചെന്താമരയുടെ കുടുംബം തകർത്തതിലുള്ള പകയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. കേസിൽ ഏക് ദൃക്‌സാക്ഷിയായ ഗിരീഷിന്റെ മൊഴി നിർണായകമായി. ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടെന്നാണ് ഇയാളുടെ മൊഴി.
അതേസമയം കേസിൽ മുപ്പതിലധികം ശാസ്ത്രീയ തെളിവുകളുള്ളതായും കുറ്റപത്രത്തിൽ പറയുന്നു. ചെന്താമര കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത് സുധാകരനെയായിരുന്നു. എന്നാൽ സുധാകരന്റെ അമ്മ ലക്ഷ്മി ബഹളം വച്ച്. തുടർന്നാണ് ചെന്താമര ലക്ഷ്മിയെയും കൊലപ്പെടുത്തി. അതേസമയം കൊലക്ക് ഉപയോഗിച്ച കൊടുവാളിൽ നിന്നും മരിച്ചവരുടെ ഡിഎൻഎ കണ്ടെത്തിയതായും കുറ്റപത്രത്തിൽ ഉണ്ട്.
ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഇരട്ടക്കൊലപാതകം നടത്തിയതിന് ശേഷം പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്.
ഈ പ്രദേശത്ത് രാത്രി ഏറെ നേരം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്നും പൊലീസ് പിൻവാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം തന്ത്രപരമായാണ് ചെന്താമരയെ പിടികൂടിയത്. എല്ലാവരും തിരച്ചിൽ നിർത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയിൽ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ പിടിയിലായ സമയത്തും കൊലപാതകത്തില്‍ ഒട്ടും കുറ്റബോധമില്ലാത്ത രീതിയിലായിരുന്നു ചെന്താമരയും വാക്കും പ്രവര്‍ത്തികളും.