ബാലഗോപാലിന്റെ പെട്ടിയിൽ എന്തൊക്കെയുണ്ട്? പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ

തദ്ദേശ തെരഞ്ഞെടുപ്പിനും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് വഴിമാറിയുള്ള മാറ്റങ്ങൾ കൂടി ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കാനും വയനാടിന് പുനരധിവാസത്തിന് ഊന്നൽ നൽകാനും ബജറ്റ് ശ്രമിക്കുമെന്നാണ് കരുതുന്നത്. നികുതിയേതര വരുമാന വർധനവിനുള്ള മാർഗങ്ങലക്കും ബജറ്റിൽ ഏറെ പ്രാധാന്യമുണ്ടാകും. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് സേവനങ്ങൾക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും.

സിഎംഡിആർഎഫിന് പുറമേ ഓരോ പദ്ധതികൾക്കുമായ പ്രത്യേക സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചേക്കും. ഴിഞ്ഞ നാല് ബജറ്റുകളിലും ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്ത കെഎൻ ബാലഗോപാൽ ഇത്തവണ അതിന് പരിഹാരം കണ്ടേക്കും. പ്രകടന പത്രികയിലെ വാഗ്ദാനം പൂർണമായും പാലിക്കില്ലെങ്കിലും 100 മുതൽ 200 വരെയുള്ള വർധനവാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.

മൂന്ന് വർഷം കൊണ്ട് മുഴുവൻ പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും സംസ്ഥാന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നൽകിക്കഴിഞ്ഞു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് എല്ലാം മാറി വരുമാന വർദ്ധനക്കുമുണ്ടാകും നിർദ്ദേശങ്ങൾ.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്. പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെ എന്ന ചോദ്യം പക്ഷേ അവശേഷിക്കും.

Read more