ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിനെതിരെ ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം പിണറായി വിജയന് അനുമതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 22ന് ചെന്നൈയിലാണ് ഡിഎംകെ സംഘടിപ്പിക്കുന്ന യോഗം. കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞത്.

ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിള്ളല്‍ വീണ ഇന്ത്യ സഖ്യത്തിനെ സ്റ്റാലിന്റെ നീക്കങ്ങള്‍ പ്രാദേശിക തലത്തില്‍ ഒതുങ്ങി പോകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്ഡിയും ഡി.കെ ശിവകുമാറും ഹൈക്കമാന്‍ഡ് തീരുമാനം കാക്കുകയാണ്.

Read more

ബിഹാര്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കോണ്‍ഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയര്‍ത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.