ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസ്; ഹാജരാകാന്‍ നോട്ടീസ് നല്‍കി; കേസ് വെറും ഓലപ്പാമ്പാണെന്ന് പിതാവ്; ഇന്ന് മകന്‍ ഹാജരാകുമെന്ന് ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍ പൊലീസ് സംഘമെത്തി ചോദ്യം ചെയ്യലിന് നോട്ടീസ് കൈമാറി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തിയത്. ഷൈന്‍ വീട്ടിലില്ലാത്തതിനാല്‍ നടന്റെ പിതാവ് ചാക്കോയ്ക്ക് പൊലീസ് നോട്ടീസ് നല്‍കി.

അതേസമയം മകന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈന്റെ പിതാവ് ചാക്കോ നോട്ടീസ് കൈപ്പറ്റിയ ശേഷം മറുപടി നല്‍കിയത്. കേസ് വെറും ഓലപ്പാമ്പ് എന്നാണെന്ന് പിതാവ് പറഞ്ഞു. 10 വര്‍ഷം കേസ് നടത്തിയ പരിചയമുണ്ട്. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. കേസാകുമ്പോള്‍ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്‌തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, ഷൈന്‍ ടോം ചാക്കോ അടക്കം എട്ട് പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും തുടങ്ങിയിട്ടുണ്ട്.

മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ബുധനാഴ്ച രാത്രി 10.45ഓടെ ഡാന്‍സാഫ് സംഘം കലൂരിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. എന്നാല്‍, ആളെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഷൈന്‍ മുറിയെടുത്തതായി പ്രത്യേക സംഘം കണ്ടെത്തി. ഇതിന് പിന്നാലെ ഷൈനെ കാണാനായി മുറിക്ക് മുമ്പിലെത്തി. എന്നാല്‍, ഡോര്‍ കാമറയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട ഷൈന്‍ മുറിയുടെ ജനാല വഴി സിമ്മിങ് പൂളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഷൈന്‍ താമസിച്ച മുറിയുടെ വാതില്‍ തുറന്നത്. ഷൈനിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.

Read more

മുറിയില്‍ നിന്ന് ജനാല വഴി ചാടിയ ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേല്‍ക്കൂരയിലാണ് വീണത്. ഷീറ്റ് തകര്‍ന്ന് താഴെ എത്തിയ നടന്‍ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.