അര്‍ദ്ധരാത്രിയില്‍ വിദ്യാര്‍ഥിനിയെ ഇറക്കാതെ 'മിന്നല്‍' പാഞ്ഞു; പൊലീസ് ജീപ്പ് കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു

അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ത്ഥിനിയെ സ്ഥലത്ത് ഇറങ്ങാനനുവദിക്കാതെ പാഞ്ഞ കെ എസ് ആര്‍ടി സി ബസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞ് പൊലീസ് വിദ്യാര്‍ത്ഥിനിയെ ഇറക്കി. പള്ളിക്കര കെ . സി അബ്ദുല്‍ അസീസിന്റെ മകളായ പതിനേഴുകാരിയ്ക്കാണ് കെ എസ് ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തു നിന്ന് ഈ ക്രൂരത നേരിടേണ്ടി വന്നത്.

കോട്ടയം പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്നു വരികയായിരുന്ന വിദ്യാര്‍ത്ഥിനി എട്ടുമണിയ്ക്കാണ് പാലായില്‍ നിന്നു ബസില്‍ കയറിയത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തത് കോഴിക്കോട്ട് വരെയായിരുന്നു. എന്നാല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ബസ് കാസര്‍കോട്ടേയ്ക്കാണെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥിനി ബസില്‍ തന്നെയിരുന്നു. കണ്ടക്ടര്‍ അടുത്തത്തെുമ്‌പോള്‍ ബസ് കോഴിക്കോട് ടൗണ്‍ വിട്ടിരുന്നു. കണ്ടക്ടറോട് ചോദിച്ചപ്പോള്‍ മിന്നല്‍ ബസിന് ഒരു ജില്ലയുടെ കേന്ദ്രം കഴിഞ്ഞാല്‍ അടുത്ത ജില്ലാആസ്ഥാനത്തെ സ്റ്റോപ്പ് ഉണ്ടായിരിക്കു എന്നും അതിനാല്‍ തന്നെ പയ്യോളിയില്‍ നിര്‍ത്തില്ലെന്നും പറഞ്ഞു. വേണമെങ്കില്‍ കണ്ണൂര്‍ക്ക് ടിക്കറ്റ് തരാമെന്ന് പറഞ്ഞു. ഇതിന്‍ പ്രകാരം കണ്ണൂര്‍ക്ക് 111രൂപ മുടക്കി വിദ്യാര്‍ത്ഥിനി ടിക്കറ്റെടുത്തു. നടന്ന സംഭവങ്ങള്‍ കുട്ടി തന്റെ പിതാവിനെ വിളിച്ചറിയിക്കുകയും പിതാവ് പയ്യോളി സ്‌റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.

Read more

ഇതേ തുടര്‍ന്ന് വിനോദന്‍ എന്ന പോലീസ് ഓഫീസര്‍ ടൗണില്‍ വന്ന് ബസിന് കൈകാണിച്ചു. എന്നാല്‍ ബസ് നിര്‍ത്താതെ പോയി. പിന്നീട് മൂരാട് പാലത്തില്‍ വച്ച് കൈകാണിച്ചിട്ടും നിര്‍ത്താതെ വന്നപ്പോള്‍ വടകര പോലീസിനെ വിളിച്ചറിയിച്ചു. എന്നാല്‍ അവര്‍ വരുമ്‌പോഴേയ്ക്കും ബസ് പോയിരുന്നു. ഇതേ തുടര്‍ന്നാണ് ചോമ്പാല പോലീസ് ജീപ്പ് റോഡിനു കുറുകെയിട്ട് ബസ് തടഞ്ഞത്. അപ്പോള്‍ മൂന്നു മണിയായിരുന്നു. കണ്ണൂരില്‍ ബസ് എത്തുമ്‌പോഴേയ്ക്കും മൂന്നുമണിയാവും. വിദ്യാര്‍ത്ഥിനിയെ ആ സമയത്ത് എങ്ങനെ ഇറക്കിവിടും എന്ന ചോദ്യത്തിന് ബസ് ജീവനക്കാര്‍ക്ക് മറുപടി തരാനായില്ലെന്ന് ചോമ്പാല എസ് ഐ നസീര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി പത്തുമണികഴിഞ്ഞാല്‍ സ്ത്രീകളുടെ ആവശ്യപ്രകാരം ഏത് വാഹനവും നിര്‍ത്തണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് ജീവനക്കാരുടെ ഈ അതിക്രമം.