സഞ്ജു ടെക്കിക്കെതിരെ പൊലീസിലും പരാതി; 'യുവാക്കൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നു', കേസെടുക്കണമെന്ന് എംവിഡി

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രചെയ്‌ത യൂട്യൂബര്‍ സഞ്ജുവിനെതിരേ പൊലീസിലും പരാതി നൽകി മോട്ടോർവാഹന വകുപ്പ്. സഞ്ജുവിന്റെ പ്രവർത്തി യുവാക്കൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ഐടി ആക്‌ട് പ്രകാരം കേസെടുക്കമെന്നും നിയമലംഘനം നടത്തുകയും അതു പ്രചരിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

മോട്ടോർവാഹന വകുപ്പിൻ്റെ കസ്റ്റഡിലായിരുന്ന സഞ്ജുവിൻ്റെ കാറും പോലീസിന് കൈമാറിയിട്ടുണ്ട്. സഞ്ജുവിനെ ശനിയാഴ്‌ചയും മോട്ടോർവാഹന വകുപ്പ് വിളിച്ചുവരുത്തി മൊഴിരേഖപ്പെടുത്തി. മൊഴിസഹിതമുള്ള റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. സംഭവത്തിൽ ഹൈക്കോടതികൂടി ഇടപെട്ടതോടെ വളരെ ഗൗരവത്തോടെയാണ് എംവിഡി ഈ കേസിനെ സമീപിക്കുന്നത്. വകുപ്പു മന്ത്രിയുടെ ഓഫീസും മോട്ടോർവാഹന വകുപ്പ് കമ്മിഷണറും കർശന നടപടി സ്വീകരിക്കണമെന്ന നിർദേശം എംവിഡിക്കു നൽകിയിട്ടുണ്ട്.

നിയമലംഘനം നടത്തിയ കാറിൻ്റെ രജിസ്ട്രേഷൻ മോട്ടോർവാഹന വകുപ്പ് റദ്ദാക്കിയിരുന്നു. കാറോടിച്ച സഞ്ജുവിൻ്റെ സുഹൃത്തിൻ്റെ ലൈസൻസും സസ്പെൻഡു ചെയ്തിരുന്നു. ഈ നടപടികളെ നിസ്സാരവത്കരിച്ചും പരിഹസിച്ചും സഞ്ജു വീണ്ടും വീഡിയോ പോസ്റ്റുചെയ്തതാണ് കർശന നടപടികളിലേക്ക് കടക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഇയാൾ നടത്തിയ മുഴുവൻ റോഡ്‌നിയമലംഘനങ്ങളും കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേകസംഘത്തെ മോട്ടോർവാഹനവകുപ്പ് നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടും കോടതിക്കു സമർപ്പിക്കും.

മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഹൈകോടതി ഇടപെടൽ. യുട്യൂബിലെ വീഡിയോയിലൂടെയാണ് സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് രംഗത്തെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെ തന്റെ ചാനലിന് ലോകം മുഴുവന്‍ റീച്ച് ലഭിച്ചെന്നും, 10 ലക്ഷം ചെലവഴിച്ചാലും ലഭിക്കാത്ത പ്രശസ്തി തനിക്കുണ്ടായെന്നും സഞ്ജു വിഡിയോയിൽ പറഞ്ഞിരുന്നു.

വളരെ നന്ദിയുണ്ടെന്നും ലോകത്തിന്റെ പവ ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സ്‌നേഹപ്രവാഹമാണെന്നും സഞ്ജു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിനെയും സഞ്ജു വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. ഒരു യാത്ര പോയിട്ട് കുറെ കാലമായെന്നും കുറ്റിപ്പുറത്തേക്കുള്ള യാത്ര സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പാക്കി മാറ്റുമെന്നും സഞ്ജു പറഞ്ഞിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ തന്റെ ‘വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാര്‍ പിടിച്ചെടുത്ത എംവിടി കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

സഞ്ജുവിനെതിരെ ആറു വകുപ്പുകള്‍ പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡും ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്ക് സേവനം ചെയ്യണമെന്ന് എംവിടി ഉത്തരവുമിട്ടു. അതേസമയം ജൂണ്‍ മൂന്നു മുതല്‍ മലപ്പുറം എടപ്പാളിലുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രത്തില്‍ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണമെന്നും എംവിടി ശിക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുതിയ വീഡിയോ.