സിനിമ സ്വാധീനിച്ചിട്ടില്ലെന്ന് പൊലീസ്; എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്ന് റഹീം; അഫാനെയും പിതാവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെയും പിതാവ് റഹീമിനെയും പൊലീസ് ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ കടുത്ത സാമ്പത്തിക ബാധ്യത തന്നെയാണെന്ന് പൊലീസ് പറയുന്നു. പ്രതിയുടെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കടബാധ്യതയ്ക്ക് കാരണം.

കൂട്ടക്കൊലപാതകത്തിന് അഫാന് പ്രേരണയായത് സിനിമയല്ലെന്നും പൊലീസ് പറഞ്ഞു. ക്രൂരകൃത്യങ്ങള്‍ നിറഞ്ഞ ഒരു സിനിമയാണ് അഫാന് കൊലപാതകത്തിന് പ്രേരണയായതെന്ന തരത്തിലുള്ള പ്രചരണമുണ്ടായിരുന്നു. വലിയ കടബാധ്യതയാണ് അഫാനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അതേസമയം ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിനെത്തിയ അഫാന്റെ പിതാവ് റഹീം എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട് ചോദിച്ചത്. അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്നായിരുന്നു അഫാന്‍ റഹീമിന് നല്‍കിയ മറുപടി. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല.

കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്നും 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടില്‍ കടം ചോദിക്കാന്‍ പോയത്. 100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു.

കൊല നടന്ന ദിവസം 50,000 കടം തിരികെ നല്‍കാനുണ്ടായിരുന്നുവെന്നാണ് അഫാന്‍ നല്‍കിയ മൊഴി. കടക്കാര്‍ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് അഫാന്റെ മൊഴി. കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.