'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടതെന്നും ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നും സഞ്ജയ് കൗൾ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 71.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വീട്ടിലെ വോട്ടും തപാൽ വോട്ടും ചേർക്കാതെയാണ് പുതിയ കണക്ക്. ഇതിൽ ഇനിയും മാറ്റം വരാമെന്നും സഞ്ജയ് കൗൾ അറിയിച്ചു.

അതേസമയം ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയതെന്നും ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയതെന്നും സഞ്ജയ് കൗൾ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.