കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം, പോസ്‌കോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിയമ സംവിധാനങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. പോക്സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയത്.

പൊതുവേ, കുറ്റകൃത്യങ്ങളുടെ ശിക്ഷാ നിരക്കില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും പോക്സോ കേസുകളില്‍ ശിക്ഷാനിരക്ക് കുറവാണെന്നത് ആശങ്കപ്പെടുത്തുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രതികളെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതും അന്വേഷണ മികവിന്റെ തെളിവാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിക്രമങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരികയും വേണമെന്ന് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ട്രാഫിക് അപകടങ്ങള്‍മൂലമുള്ള മരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവുവന്നിട്ടുണ്ട്. ദേശീയപാതയില്‍, പ്രത്യേകിച്ചും കൊല്ലം, ആലപ്പുഴ ഭാഗങ്ങളില്‍ അപകട മരണങ്ങള്‍ ഏറെയാണ്. ഇത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം. അപകടങ്ങളും മരണങ്ങളും ഇനിയും കുറച്ചുകൊണ്ടുവരുന്നതിന് സംസ്ഥാനത്താകെ പരിശോധന കര്‍ശനമാക്കണം. പരിശോധനകളില്‍ മാന്യമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഏറ്റവും ആധുനികമായ ബോഡി ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തണമെന്നും ബെഹ്‌റ പറഞ്ഞു.