പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരേ കേരളത്തില്‍ അറസ്റ്റ് വാറന്റ്; നടപടി കോടതിയില്‍ ഹാജരാകാതെ മുങ്ങിയതിന്

കേരളത്തില്‍ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരേ വീണ്ടും അറസ്റ്റ് വാറന്റ്. ഹൊസ്ദുര്‍ഗ് കോടതിയാണ് വിഎച്ച്പി അധ്യക്ഷനെതിരേ വാറന്റ് പുറപ്പെടുവിച്ചത്.

വിഎച്ച്പി 2012 മേയില്‍ കാഞ്ഞങ്ങാട്ട് നടത്തിയ പൊതുയോഗത്തില്‍ മതവികാരം വ്രണപ്പെടുന്ന രീതിയിലും പ്രകോപനമുണ്ടാക്കുന്ന വിധത്തിലും തൊഗാഡിയ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് അദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.

ഇതിനു ശേഷവും ഇതാവര്‍ത്തിച്ചപ്പോള്‍ കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യം മുഴുവനും അറിയപ്പെടുന്ന വ്യക്തിയുടെ ശരിയായ മേല്‍വിലാസം മനസിലാക്കാന്‍ കഴിയാത്ത പോലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശരിയായ മേല്‍വിലാസം പോലീസ് കോടതിക്ക് സമര്‍പ്പിച്ചത്.

Read more

തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി തൊഗാഡിയയ്ക്ക് വീണ്ടും നോട്ടീസ് അയച്ചത്. ഇതേതുടര്‍ന്നും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.