ദൈവത്തിന്റെ മാലാഖമാര്‍ വീണ്ടും തെരുവിലിറങ്ങുന്നു; സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വാകാര്യആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ഫെബ്രുവരി 4 മുതല്‍ സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തിലാണ് നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്.

കഴിഞ്ഞ 150 ദിവസമായി കെവിഎം ആശുപത്രിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു. മുമ്പ് മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല.

ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് വീട്ടുവീഴ്ചയില്ലാത്തതിനാലാണ് യുഎന്‍എ വീണ്ടും സംസ്ഥാന വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജൂലൈ മാസത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ നഴ്‌സുമാര്‍ ദിവസങ്ങളോളം സമരം ചെയ്തിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ റിലേ സത്യാഗ്രഹവും നടത്തിയിരുന്നു. അന്ന് മറ്റ് മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ വേതനംവര്‍ധനവ് നടപ്പിലാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കെവിഎം ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല.