സ്വകാര്യ ആരോഗ്യ മേഖല പ്രതിസന്ധിയിൽ, സർക്കാർ അടിയന്തിരമായി ഇടപെടണം

ക്രമാതീതമായി ഉയരുന്ന ചെലവുകൾ കാരണം കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ [കെ പി എച്. എ ]ഭാരവാഹികൾ പറഞ്ഞു. ഇത് ഈ രംഗത്ത് വികസന മുരടിപ്പിന് കാരണമാകുന്നുണ്ടെന്നും ഇതുമൂലം പുതിയ തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നതായും അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ബി. ഏലിയാസ് പറഞ്ഞു. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഈ മേഖലയിലെ പ്രശ്നനങ്ങൾക്ക് പരിഹാരം കാണണമെന്നും അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

120ൽ അധികം നഴ്‌സിംഗ് കോളേജുകളും അറുപതിൽപരം നഴ്‌സിംഗ് സ്കൂളുകളുമുള്ള കേരളത്തിൽ പ്രതിവർഷം പതിനായിരത്തിലധികം പേർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഇതിനു പുറമെ, കേരളത്തിന് പുറത്തു പഠിക്കുന്നവരുമുണ്ട്. പാരാ മെഡിക്കൽ രംഗത് വിദ്യാഭ്യാസം പൂർത്തിയയാക്കി പുറത്തിറങ്ങുന്ന നിരവധി പേരുണ്ട്. പുതിയ തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നത് കടുത്ത തൊഴിലില്ലായ്മയിലേക്ക് നയിക്കും. സ്വകാര്യ മേഖലയിലാണ് ഇവരിൽ കൂടുതൽ പേർക്കും തൊഴിൽ സാധ്യതയുള്ളത്. എന്നാൽ സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ സ്വകാര്യ ചികിത്സാ രംഗത് വികസനം വഴിമുട്ടിയിരിക്കുകയാണ്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പല സ്വകാര്യ ആശുപത്രികളും നിയമനം നിർത്തി വച്ചിരിക്കുകയാണ്. നേരിട്ടും അല്ലാതെയുമായി അഞ്ചു ലക്ഷത്തിലധികം പേർ സ്വകാര്യ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ ചികിത്സ തേടുന്നവരിൽ 70 ശതമാനം പേരും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണെന്നു അദ്ദേഹം പറഞ്ഞു. ഈ മേഖലയുടെ തകർച്ച സ്വാഭാവികവും സാധാരണക്കാരെയും തൊഴിൽ തേടുന്ന ലക്ഷക്കണക്കിനാളുകളെയും വളരെ പ്രതികൂലമായി ബാധിക്കും. ചികിത്സക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാകും. കൂടാതെ, വിദേശത്തു നിന്നും കേരളത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറയുന്നതിനും ഇത് കാരണമാകും.

Read more

ഇത്തരം കാര്യങ്ങൾ അടിയന്തിരമായി പരിഗണിച്ചു സർക്കാർ ഇടപെടണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അപേക്ഷ നല്കയിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കെ. പി എച്. എ സെക്രട്ടറി ഫർഹാൻ യാസിൻ, ജോയിന്റ് സെക്രട്ടറി ക്ളീറ്റസ്, ട്രഷറർ സുഹാസ് പോള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.