ശ്രീജിത്തിന് പിന്തുണയുമായി പ്രിയങ്ക സെക്രട്ടേറിയറ്റിന് മുന്നില്‍; 'നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്'

സഹോദരന് നീതി തേടി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടി പ്രിയങ്ക. സമരപ്പന്തലില്‍ എത്തി ശ്രീജിത്തിനൊപ്പം സമരത്തില്‍ പങ്കുചേര്‍ന്നാണ് പ്രിയങ്ക ഐക്യദാര്‍ഢ്യം അറിയിച്ചത്.

പ്രിയങ്കയുടെ വാക്കുകള്‍:

ഞാനിവിടെ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന ആളാണ്. മാര്‍ ഇവാനിയോസ് കോളജിലാണ് പഠിച്ചത്. കോളജിലേക്ക് പോകുവഴി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. അത് എന്നും എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ സമരം അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദേഹത്തെ നേരിട്ട് വന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്. ഇനിയും ഇതു പോലുള്ള ശ്രീജിത്തുമാര്‍ ഉണ്ടാകരുത്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്.

നേരത്തെ നിവിന്‍ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. സഹോദരന്‍ ശ്രീജിവ് പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 765 ദിവസം പിന്നിടുകയാണ്.

2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അഥോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.