ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എ തങ്കപ്പന്‍. ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് എ തങ്കപ്പന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാന്‍ ബാധ്യത ഉണ്ടെന്നും പാലക്കാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
സി കൃഷ്ണകുമാറിന്റെ കൈവശം തെളിവുകളില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാന്‍ ബാധ്യത ഉണ്ട്. ആരോപണം തെളിയിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും എ തങ്കപ്പന്‍ കൂട്ടിച്ചേർത്തു. അതേസമയം കോണ്‍ഗ്രസിന്റെ അക്കൗണ്ട് സുതാര്യമാണെന്നും ബ്രൂവറി വേണ്ട എന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസെന്നും എ തങ്കപ്പന്‍ വ്യക്തമാക്കി.
സിപിഐഎമ്മിനും കോണ്‍ഗ്രസിനും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ചാണ് സി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്നാണ് സി കൃഷ്ണകുമാറിന്റെ ആരോപണം. ഇതിന്റെ വ്യക്തമായ തെളിവുകൾ എല്ലാം തന്റെ കൈയിൽ ഉണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
മദ്യനിര്‍മ്മാണ കമ്പനി പുതുശേരി മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കിയെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം ബ്രൂവറിക്കെതിരായ സമരത്തിന്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നതെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയില്‍ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു. ഒയാസിസിന് വേണ്ടി സര്‍ക്കാര്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും എംബി രാജേഷ് ഒയാസിസ് കമ്പനിക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയായി മാറിയെന്നും സി കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.